ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ, ഇറാന്റെ അതീവ രഹസ്യവിവരങ്ങൾ ഇസ്രയേൽ എങ്ങനെ ചോർത്തുന്നു എന്നതുമായി ബന്ധപ്പെട്ടു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ.
ഇറാൻ മുൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദ് ആണ് വെളിപ്പെടുത്തലുകൾ നടത്തിയത്. ഇറാന്റെ രഹസ്യാന്വേഷണ വിഭാഗത്തിനുള്ളിൽ ഇസ്രയേൽ ചാരസംഘടനയായ മൊസാദ് വൻതോതിൽ കടന്നുകയറ്റം നടത്തിയെന്നാണ് നെജാദിന്റെ ആരോപണം.
ഇറാനിൽ പ്രവർത്തിക്കുന്ന മൊസാദ് ഏജന്റുമാരെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക വിഭാഗത്തിന്റെ തലവൻ തന്നെ ഇസ്രയേലിന്റെ ചാരനായിരുന്നു. ഇറാന്റെ ആണവ പദ്ധതികൾ, സൈനിക നീക്കങ്ങൾ, ഉന്നതതല നയരൂപീകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന രേഖകൾ ഈ ശൃംഖല വഴി ഇസ്രയേലിനു കൈമാറിയതായും മുൻ പ്രസിഡന്റ് പറയുന്നു.
മൊസാദ് വിരുദ്ധ വിഭാഗത്തിലെ ഇരുപതോളം ഉദ്യോഗസ്ഥർ ഇസ്രയേലിനായി പ്രവർത്തിച്ചിരുന്നു. 2018ൽ ഇറാന്റെ ആണവ രേഖകൾ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിൽനിന്ന് ആയിരക്കണക്കിനു ഫയലുകൾ മൊസാദ് മോഷ്ടിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു.
അന്ന് ഇറാൻ നിഷേധിച്ചെങ്കിലും രാജ്യത്തിനുള്ളിലെ ചാരശൃംഖലയുടെ സഹായമില്ലാതെ ഇത്തരമൊരു നീക്കം അസാധ്യമാണെന്നാണു വിലയിരുത്തൽ. ആഭ്യന്തര സുരക്ഷാവീഴ്ചകൾ പരിഹരിക്കുക എന്നത് ഇപ്പോൾ ഇറാനു മുന്നിൽ വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.